IPB

ഐപിബി:ധൈഷണിക മേഖലയില്‍ പുതിയ ചന്ദ്രോദയം


1983ല്‍ രിസാല പുറത്തിറക്കിക്കൊണ്ടാണ്‌ ഇസ്‌ലാമിക്‌ പബ്ലിഷിംഗ്‌ ബ്യൂറോയുടെ അരങ്ങേറ്റം. ഇന്ന്‌ ഇസ്‌ലാമിക സാഹിത്യരംഗത്ത്‌ അവഗണിക്കാനാവാത്ത മുഖമുദ്രയാണത്‌. പുസ്‌തക പ്രസാധനരംഗത്തേക്ക്‌ മനസ്സുകൊടുത്തിട്ട്‌ മൂന്ന്‌ വര്‍ഷങ്ങള്‍ മാത്രം. അതിനിടയില്‍ മലയാളത്തില്‍ ചിന്താവിപ്ലവമുണ്ടാക്കിയ പ്രബന്ധങ്ങള്‍ അതു മുന്നോട്ട്‌ വച്ചു.
കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാനത്തെക്കുറിച്ച്‌ ഐപിബി മുന്നോട്ട്‌ വച്ച നിലപാടുകള്‍ പരക്കെ ചര്‍ച്ചയായി. കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാന ചരിത്രത്തെ സാമ്രാജ്യത്വ നിവേധകരുടെ ചരിത്രമാക്കി അവതരിപ്പിക്കാനുള്ള കൗശലങ്ങള്‍ക്ക്‌ ഐപിബി തടയിട്ടു. ഏറെക്കാലമായി കേരളത്തില്‍ ഉപചാരപൂര്‍വ്വം വായിക്കുകയും പകര്‍ത്തപ്പെടുകയും ചെയ്‌ത ഈ ചരിത്രത്തെ ഐപിബി അട്ടിമറിച്ചു. ചരിത്രത്തിന്റെ തന്നെ പിന്‍ബലത്തോടെ. തുഹ്‌ഫതുല്‍ മുജാഹിദീന്‍ പോലുള്ള പ്രാണിക ചരിത്ര രചനകളും സമരസാഹിത്യങ്ങളും സാമൂഹിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങളും നടത്തിയ മഖ്‌ദൂമുമാര്‍, സാമ്രാജ്യത്വത്തിന്‌ നികുതി നിഷേധിച്ച്‌ കൊണ്ട്‌ നികുതി നിഷേധ പ്രസ്ഥാനത്തിന്റെ ആദ്യസ്വരം മുഴക്കുകയും സര്‍വ്വത്ര സാമൂഹിക ഉച്ചനീചത്വങ്ങള്‍ക്കുമെതിരെ വില്ലുകുലുക്കുകയും ചെയ്‌ത ഉമര്‍ഖാളി, ബ്രിട്ടന്റെ മേല്‍ക്കോയ്‌മക്കെതിരെ മതഭേതമന്യേ ആളുകളെ സംഘടിപ്പിച്ചു പൊരുതി സൂഫി ദാര്‍ശനികരും പണ്ഡിതന്മാരുമായ മമ്പുറം സയ്യിദുമാര്‍ തുടങ്ങിയവരുടെ നാമധേയങ്ങള്‍ നവോത്ഥാന ചരിത്രത്തിന്റെ മുന്നണിയിലേക്ക്‌ കൊണ്ടുവന്നത്‌ ഐപിബിയാണ്‌. കേരള മുസ്‌ലിം നവോത്ഥാനം; ഒരു വിചാരണ' എന്ന പുസ്‌തകം ഈ ചരിത്രവിപ്ലവത്തിന്‌ ചുക്കാന്‍ പിടിച്ചു.
നാല്‌പതോളം കടിയ്‌റ പുസ്‌തകങ്ങളുടെ സങ്കേതമാണിന്ന്‌ ഐപിബി. പുരോഗതിയുടെ പുതുലോകങ്ങള്‍ അന്വേഷിക്കുകയാണിന്ന്‌ ഈ പ്രസാധന സ്ഥാപനം.
ചരിത്രം, ദര്‍ശനം, ആദര്‍ശം, പരിസ്ഥിതി, സാഹിത്യം, കല, സംസ്‌കാരം തുടങ്ങിയ മേഖലകളില്‍ ഒട്ടേറെ കനപ്പെട്ട പ്രബന്ധങ്ങള്‍ ഇതിനകം മലയാളത്തില്‍ നല്‍കിയിട്ടുണ്ട്‌ ഐപിബി.
ആറുപതിപ്പുകള്‍ പുറത്തിറങ്ങിയ `സുന്നത്ത്‌ ജമാഅത്ത്‌', അവാര്‍ഡ്‌ ലഭിച്ച `സ്‌ത്രീ കുടുംബം, കുട്ടികള്‍' ഇസ്‌ലാമിക ശാസ്‌ത്ര സമീപനവും ഇസ്‌ലാമിക നാഗരികതയിലെ ശാസ്‌ത്ര സംഭാവനകളും വിശദീകരിക്കുന്ന ശാസ്‌ത്രം ഇസ്‌ലാമിക നാഗരികതയില്‍' പരിസ്ഥിതി വിഷയങ്ങള്‍ ആഴത്തില്‍ അപഗ്രഥിക്കുന്ന `പ്രകൃതിയുടെ നിലവിളികള്‍' അധിനിവേശത്തിന്റെ മുഖ്യലക്ഷ്യം സാംസ്‌കാരികമോ സാമ്പത്തികമോ എന്ന ചര്‍ച്ചയില്‍ ഇടപെടുന്ന `സാംസ്‌കാരിക സാമ്രാജ്യത്വം വിസമ്മതിക്കുക' തുടങ്ങിയ പുസ്‌തകങ്ങള്‍ കേരളത്തിന്റെ ധൈഷണിക ലോകത്ത്‌ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്‌. കുറഞ്ഞ കാലത്തിനുള്ളില്‍ സ്വന്തം ഭാഗദേയത്വം കര്‍മത്തിലൂടെ വിശദീകരിക്കാന്‍ കഴിഞ്ഞ ഏറ്റവും സജീവമായ സംരഭമാണ്‌ ഐപിബി.